ഹൈദരാബാദ്: രാജസ്ഥാൻ റോയൽസിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞ് സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശോജ്ജ്വല വിജയം. ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 റൺസിനാണ് ഹൈദരാബാദ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഐപിഎൽ അരങ്ങേറ്റം കുറിച്ച പ്രഫുൽ ഹിങ്കെയും സാക്കിബ് ഹസനും ചേർന്ന് എട്ട് വിക്കറ്റുകൾ പങ്കിട്ടതാണ് മത്സരത്തിൽ നിർണായകമായത്.
മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ട് പ്രഫുൽ ഹിങ്കെ ഐപിഎൽ ചരിത്രത്തിൽ പുതിയ റിക്കാർഡ് കുറിച്ചു. ഐപിഎൽ ചരിത്രത്തിൽ ആദ്യ ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി ഈ 24-കാരൻ മാറി. ഇൻ-ഫോം താരം വൈഭവ് സൂര്യവംശി, ധ്രുവ് ജൂറൽ, ലുവാൻഡ്രെ പ്രിട്ടോറിയസ് എന്നിവരെ റണ്ണൊന്നുമെടുക്കുന്നതിന് മുൻപ് പ്രഫുൽ മടക്കി. പിന്നീട് റിയാൻ പരാഗിനെയും പുറത്താക്കിയ പ്രഫുൽ, ശുഐബ് അക്തറിനെ അനുസ്മരിപ്പിക്കും വിധം വായുവിൽ പറന്നാണ് തന്റെ വിജയം ആഘോഷിച്ചത്.
സാക്കിബ് ഹസൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ പുറത്താക്കി രാജസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. രവീന്ദ്ര ജഡേജയും ഡോണവൻ ഫെരേരയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, നിർണായക സമയത്ത് സാക്കിബ് ഇരുവരെയും പുറത്താക്കി ഹൈദരാബാദിന്റെ ജയം ഉറപ്പിച്ചു. ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ 216 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത് ഇഷാൻ കിഷന്റെ തകർപ്പൻ ബാറ്റിംഗാണ്.